KeralaNews

വനിതാസംവരണ ഭേദഗതി; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കപ്പെട്ട് പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർത്ത്‌ വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും ആലോചിക്കാതെയുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ്‌ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശം.

ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ ഉത്ത്യരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകും എന്നാണ് ജോൺ ബ്രിട്ടാസ് എം പിയുടെ വിമർശനം. വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ചത് കേന്ദ്രമാണെന്ന് സോണിയ ഗാന്ധിയും വിമർശിച്ചു. മണ്ഡല പുനർനിർണയത്തിനുള്ള നീക്കം ഭരണഘടനയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും സെൻസസ് വൈകിപ്പിച്ചത് വഴി കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ നഷ്ടമായെന്നും അവർ കുറ്റപ്പെടുത്തി.

ജാതി സെൻസസ് അട്ടിമറിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സോണിയ ആരോപിക്കുമ്പോൾ, 2029-ഓടെ സംവരണം യാഥാർഥ്യമാകുമെന്നും പാർലമെന്റ് ചരിത്രം കുറിക്കാൻ പോകുകയാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അതേസമയം ഏപ്രിൽ 16ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പാർട്ടികൾ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button