
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പ്രസ്താവിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് രാജീവര് പ്രതിയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കണ്ഠര് രാജീവര് കോടതിയിൽ വാദിച്ചു.
തന്ത്രിയുടെ പേരിൽ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡിൽ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയിൽ ചൂണ്ടിക്കാട്ടി.




