
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കിൽ വീണ്ടും അവ്യക്തത. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ജിഎസ്ടി ഇൻവോയ്സിൽ നൽകിയ കണക്കും ഓഡിറ്റ് റിപ്പോർട്ടിൽ നൽകിയ കണക്കും ദേവസ്വം കമ്മീഷണറുടെ കണക്കും തമ്മിലാണ് പൊരുത്തക്കേടുള്ളത്. ഊരാളുങ്കലിന്റെ ജിഎസ്ടി ഇൻവോയ്സിൽ ആകെ ചെലവ് 7.11 കോടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 6.32 കോടിരൂപയാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണക്ക്. 4.5 കോടി രൂപയെന്നാണ് ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റി സമർപ്പിച്ച ജി എസ് ടി ഇൻവോയിസ് പുറത്ത്. കഴിഞ്ഞ സെപ്റ്റംബർ സമർപ്പിച്ച ജി എസ് ടി ഇൻവോയിസിലാണ് പുതിയ കണക്ക്.
ആഗോള അയ്യപ്പസംഗമത്തിൻെറ ചെലവ് കണക്കിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും പുറത്തുവന്നത് മൂലം സർക്കാരിനുണ്ടായ ക്ഷീണമകറ്റാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താകുറിപ്പ് ഇറക്കിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടിനെയും ബില്ലുകൾ സമർപ്പിച്ച ഊരാളുങ്കലിൻെറ ഉപകമ്പനിയേയും പരോക്ഷമായി പഴിചാരുന്നതായിരുന്നു ബോർഡിൻെറ വാർത്താകുറിപ്പ്. മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന പരാമർശം ഓഡിറ്റ് റിപ്പോർട്ടിൽ ഇല്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
തിടുക്കത്തിൽ തയ്യാറാക്കിയപ്പോൾ ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുണ്ടായി. നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയെന്ന് ഓഡിറ്റിൽ പറയുന്നത് പിശകാണെന്നും ബോർഡ് വിശദീകരിക്കുന്നു.സ്പോൺസർഷിപ്പായി ലഭിച്ച 3 കോടി രൂപ ബോർഡിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതിഥികൾ മാത്രമല്ല ജീവനക്കാരും തൊഴിലാളികളും ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അക്കാര്യത്തിൽ വിവേചനം കാട്ടിയിട്ടില്ലെന്നും വാർത്താകുറിപ്പ് വിശദീകരിക്കുന്നു.




