35 വെട്ടുകൾ; 10 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ നെടുമങ്ങാട് വിഷ്ണു വധക്കേസിൽ 7 പ്രതികൾക്ക് ജീവപര്യന്തം

നെയ്യാറ്റിൻകര: കണ്ണമ്മൂലയെ നടുക്കിയ വിഷ്ണു വധക്കേസിൽ നീതിയുടെ സൂര്യൻ ഉദിച്ചുയരുമ്പോൾ, പത്രം വിറ്റ് പഠിച്ച് കുടുംബം പുലർത്തിയ ആ പതിനെട്ടുകാരന്റെ ജീവനെടുത്ത ക്രൂരതയ്ക്ക് കൃത്യമായ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പട്ടാപ്പകൽ അച്ഛനമ്മമാരുടെ കൺമുന്നിലിട്ട് 35-ലധികം വെട്ടുകൾ വെട്ടി വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്കാണ് നെടുമങ്ങാട് എസ്.സി.-എസ്.ടി.
പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാൻ ജീവപര്യന്തം തടവും കനത്ത പിഴയും വിധിച്ചത്. പത്തുവർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധി വരുമ്പോൾ, മകന്റെ ഓർമ്മകളുമായി ജീവിക്കുന്ന ആ മാതാപിതാക്കളുടെ കണ്ണീരിന് അല്പമെങ്കിലും ആശ്വാസമാകുകയാണ് ഈ വിധി.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിലാണ് യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത വിദ്യാർത്ഥിയായ വിഷ്ണു കൊലക്കത്തിക്ക് ഇരയായത്. 2016 ഒക്ടോബർ ഏഴിനായിരുന്നു തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ച ആ ദാരുണ സംഭവം അരങ്ങേറിയത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ വിഷ്ണുവിനെ, കണ്ണമ്മൂല പ്രദേശത്തെ ഗുണ്ടാനേതാവ് അരുൺ, ലല്ലു, രാജേഷ്, സനൽകുമാർ, ശ്രീനാഥ്, വിജീഷ്, മനു എന്നിവരടങ്ങുന്ന സംഘം അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ തറയിൽ വീണ മകന്റെ ശരീരത്തിനു മുകളിൽ കമിഴ്ന്നുകിടന്ന് ജീവൻ രക്ഷിക്കാൻ ശ്രമിച്ച അമ്മ ബിന്ദുകുമാരിയെയും അച്ഛന്റെ സഹോദരി ലൈലയെയും അക്രമികൾ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഏഴാം പ്രതി മനു വാളുപയോഗിച്ച് കഴുത്തിന്റെ പിന്നിൽ ആഴത്തിൽ കുത്തിയതാണ് വിഷ്ണുവിന്റെ മരണത്തിന് കാരണമായത്.
അന്വേഷണഘട്ടത്തിൽ വലിയ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു ഈ കേസ്. വിചാരണവേളയിൽ പ്രധാന സാക്ഷിയായ സജിത കൂറുമാറിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും കേസിനെ ബാധിക്കുമെന്ന ഘട്ടമെത്തിയിരുന്നു. എന്നാൽ, കുടുംബത്തിന്റെ ആവശ്യപ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സാജൻ പ്രസാദ് ചുമതലയേറ്റെടുത്തതാണ് കേസിൽ വഴിത്തിരിവായത്.
കുറ്റപത്രത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ച പ്രോസിക്യൂട്ടറുടെ ഇടപെടലിനെത്തുടർന്ന് കേസിന്റെ തുടരന്വേഷണം സിറ്റി ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിലിന് കൈമാറുകയായിരുന്നു. അന്വേഷണത്തിലെ പഴുതുകൾ അടച്ച് പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെയുള്ള പുതിയ വകുപ്പുകൾ ചേർത്ത് സമർപ്പിച്ച കുറ്റപത്രമാണ് പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കിയത്.
ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്ക് ജീവപര്യന്തത്തിന് പുറമേ 19 വർഷത്തെ അധിക തടവും ഓരോരുത്തരും 1,75,000 രൂപ നഷ്ടപരിഹാരവും നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മ ബിന്ദുകുമാരിക്കും മൂന്ന് ലക്ഷം രൂപ വീതം അച്ഛൻ അനിൽകുമാറിനും അച്ഛന്റെ സഹോദരി ലൈലയ്ക്കും നൽകണം.
വിധിയുടെ ആശ്വാസത്തിലും, ഡിനി ബാബു ഉൾപ്പെടെയുള്ള ചില പ്രതികൾ വെറുതേവിടപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അവർക്കുകൂടി ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി. പുലർച്ചെ പത്രം വിതരണം ചെയ്ത് അതിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനംകൊണ്ട് ജീവിച്ചിരുന്ന ആ മകന്റെ വേർപാട് നൽകിയ മുറിവ് ഉണങ്ങില്ലെങ്കിലും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോടതി നൽകിയ വിധി അല്പം ആശ്വാസമാണ് നൽകുന്നത്.




