ആന്ധ്ര മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി N. Chandrababu Naiduവിനൊപ്പം വേദി പങ്കിട്ട് സംവദിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രാമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനി (15) ആണ് മരിച്ചത്.
ഈ മാസം 24-ന് രാമ്പചോഡവരം സർക്കാർ സ്കൂളിൽ നടന്ന പരിപാടിയിലാണ് ശിവാനി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുകയും പരിപാടിയുടെ അവതാരകയാകുകയും ചെയ്തത്. ചടങ്ങിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിയും എടുത്തിരുന്നു. ഇതിന് മൂന്ന് ദിവസം ശേഷമാണ് ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിൽ ശിവാനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് രക്ഷിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും കണ്ടെത്തി. തനിക്ക് സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിതം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് കുറിപ്പിൽ പറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശിവാനിയുടെ മരണത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.




