
യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൻ്റെ നിർണായകനീക്കം ഉണ്ടായത്. പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിൻ്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി.
തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്. ഇത് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്തുകൊണ്ടുള്ള പൊലീസ് നീക്കം. അതേസമയം, രഞ്ജിത്തിനെ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് രഞ്ജിത്തിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. പരാതിയിൽ ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.
അതേസമയം, സംഭവം നടന്ന ദിവസം ഷൂട്ടിംഗ് സെറ്റിലുള്ളവർ വിവരം അറിഞ്ഞതായി പൊലീസ് കണ്ടെത്തി. യുവനടി ആയതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് കണക്ക് കൂട്ടി. പരാതി ലഭിച്ച ശേഷവും പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ചു. പറഞ്ഞ റോൾ നൽകാത്തതിൻ്റെ പ്രശ്നങ്ങൾ രഞ്ജിത്തും നടിയും തമ്മിൽ ഉണ്ടോ എന്ന് പരിശോധിച്ചു. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെ ആയിരുന്നു നടിക്ക് നൽകിയത്. സിനിമയിൽ നടിയുടെ റോളും ഏകദേശം ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അതിനാൽ വ്യാജ ആരോപണത്തിനുള്ള സാധ്യത പൊലീസ് പരിശോധിച്ച ശേഷം തള്ളുകയായിരുന്നു. തുടർന്നാണ് പഴുതടച്ചു അറസ്റ്റിലേക്ക് നീങ്ങിയത്.



