“ഹെലികോപ്ടർ യാത്രയിൽ എന്താണ് തെറ്റ്?” മുഖ്യമന്ത്രിയെ പിന്തുണച്ച് കെ. മുരളീധരൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തെ പൂർണ്ണമായി ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തി. മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇതിൽ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചു. കാറിലോ ട്രെയിനിലോ സഞ്ചരിക്കുമ്പോൾ സമയബന്ധിതമായി എത്തുവാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ എതിർത്തിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് മുൻ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചിരുന്നു. മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ, പിണറായി വിജയന്റെ ഹെലികോപ്റ്റർ ഉപയോഗത്തെ ‘ധൂർത്ത്’ എന്ന് വി.ഡി. സതീശൻ വിമർശിച്ച പശ്ചാത്തലത്തിലാണ് നിലവിലെ ആരോപണം രാഷ്ട്രീയമായി ചൂടുപിടിക്കുന്നത്.




