സ്ഥലംമാറ്റം റദ്ദാക്കില്ല; ഡിവൈഎസ്പി ഡി കെ പൃഥിരാജിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഡി കെ പൃഥിരാജിന്റെ ആവശ്യം തള്ളി സർക്കാർ. വയനാട്ടിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരെ പൃഥിരാജ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ വയനാട്ടിലേക്കുള്ള സ്ഥലമാറ്റം റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൃഥിരാജിന്റെ ആവശ്യം സർക്കാർ തള്ളിയിരിക്കുകയാണ്. സീനിയർ ഉദ്യോഗസ്ഥനായ പൃഥിരാജിന്റെ സേവനം വയനാട്ടിൽ വേണമെന്നാണ് സർക്കാർ അറിയിച്ചത്.
എൽ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ഡിവൈഎസ്പിയായിരുന്നു ഡി കെ പൃഥിരാജ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെ ആദ്യം സ്ഥലംമാറ്റം നല്കിയ പൊലീസ് ഓഫീസർമാരിൽ ഒരാളും പൃഥിരാജായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്കാണ് സ്ഥലംമാറ്റം നൽകിയത്. വയനാട് ക്രൈംബ്രാഞ്ചില്‍ പ്രവേശിച്ചെങ്കിലും സ്ഥലംമാറ്റത്തിനെതിരെ പൃഥിരാജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
അടുത്ത ജനുവരി 31ന് വിരമിക്കുന്നതിനാൽ ഇനി മാസങ്ങൾ മാത്രമാണ് പൃഥിരാജ് സര്‍വീസുള്ളത്. അതുകൊണ്ട് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം വേണമെന്ന ആവശ്യം പരിഗണിക്കാവുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വ്യക്തമാക്കി. പക്ഷേ സർക്കാർ വിശദീകരണം സീനിയർ ഉദ്യോഗസ്ഥനായ പൃഥിരാജിന്റെ സേവനം വയനാട്ടിൽ വേണമെന്നാണ്.




