‘വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിൽ ഒരു ഭിന്നതയുമില്ല’; എം. സ്വരാജ്!

കോഴിക്കോട്: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ സിപിഎമ്മിനുള്ളിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന വാർത്തകൾ തള്ളി എം. സ്വരാജ്. പാർട്ടിക്ക് ഈ വിഷയത്തിൽ കൃത്യമായ ഒരു നിലപാടുണ്ടെന്നും, ഓരോ നേതാക്കളും അവരുടെ ശൈലിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നുവെന്നേ ഉള്ളൂവെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ കെ.കെ. രാഗേഷിനെ തള്ളിയപ്പോൾ, എം.വി. ഗോവിന്ദനും തോമസ് ഐസകും രാഗേഷിനെ പിന്തുണച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നേതാക്കളുടെ പ്രതികരണത്തെക്കുറിച്ചുള്ള വിശദീകരണം അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു സ്വരാജിന്റെ മറുപടി.
ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനത്തെക്കുറിച്ചും, രക്ഷാപ്രവർത്തന കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എടുത്ത നടപടിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സ്വരാജ് വ്യക്തമാക്കി.




