എസ്ഐടി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ; സസ്പെൻഷൻ റദ്ദാക്കണമെന്ന എം.ആർ. അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

തിരുവനന്തപുരം: സസ്പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ എന്നാണ് സർക്കാരിൻ്റെ വിശദീകരണം. സസ്പെൻഷനിൽ ഒപ്പ് വെക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ പറയുന്നു. മുഖ്യമന്ത്രി ഒപ്പ് വെച്ചില്ലെന്ന അജിത്കുമാറിന്റെ വാദവും സർക്കാർ തള്ളുകയായിരുന്നു.
സസ്പെൻഷൻ നടപടിക്ക് പിന്നിൽ ദുരുദേശമെന്ന അജിത്കുമാറിന്റെ വാദത്തിന് തെളിവില്ലെന്നും പ്രൊമോഷൻ തടയാനാനാണ് സസ്പെൻഷൻ എന്ന വാദവും അടിസ്ഥാന രഹിതമാണെന്നും സർക്കാർ വാദിച്ചു. ചട്ടങ്ങൾ പാലിച്ചാണ് നടപടി എടുത്തത്. സസ്പെൻഷൻ ഉത്തരവിന് മുൻപ് എഡിജിപിയോട് വിശദീകരണം തേടിയിരുന്നു.
എന്നാൽ വിശദീകരണം തൃപ്തികരമായിരുന്നില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കേസിൽ എഡിജിപി ഇടപ്പെട്ട് ചിലരുടെ മൊഴി മാറ്റി. ഇതിന് തെളിവ് ലഭിച്ചു എന്ന് എസ്ഐടി റിപ്പോർട്ടിൽ ഉണ്ട്. രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവും നിലനിൽക്കില്ലെന്നും സർക്കാർ പറഞ്ഞു. എഡിജിപിയുടെ ഹർജി തള്ളണമെന്നും വാദിച്ച സർക്കാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവിൽ സത്യവാങ്മൂലം നൽകി. ഹർജി അടുത്തമാസം 3ന് പരിഗണിക്കും.




