
കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളിൽ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളിൽ അഡീഷണൽ സോളിസിറ്റര്‍ ജനറൽമാരുടെ തസ്തികള്‍ സൃഷ്ടിച്ചത്.
ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല. 1994ൽ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാര്‍ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകുന്നത്. നിലവിൽ കേരള ഗവർണറുടെ നിയമ ഉപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്റ്റാൻഡിങ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.ഹരിപ്പാട് സ്വദേശിയായ പി ശ്രീകുമാര്‍ കേരള സര്‍വകലാശാലയിൽ നിന്നാണ് നിയമ ബിരുദം നേടുന്നത്.



