പിഎസ്സി പരീക്ഷാ വിവാദം; 10 ചോദ്യങ്ങൾ ഒഴിവാക്കിയത് മനഃപൂർവമോ? എസ്ഐടി അന്വേഷണം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള വിവാദമായ പരീക്ഷയിൽ ആസൂത്രിത ഗൂഢാലോചന നടന്നതായി സൂചന. 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിവരം. ഒന്നാം റാങ്ക് നേടിയ ഇടത് സംഘടനാ നേതാവിന് ആറ് ഉത്തരങ്ങൾ തെറ്റായിരുന്നു. കൂടാതെ ഇയാൾ നാല് ചോദ്യങ്ങൾക്ക് ഉത്തരവും എഴുതിയിരുന്നില്ല. ഇതോടെ 10 ചോദ്യങ്ങളുടെ മൂല്യനിർണയം പൂർണമായും ഒഴിവാക്കിയെന്നാണ് സൂചന. ക്രമക്കേട് നടത്തിയവരെ കുറിച്ച് കൃത്യമായ സൂചന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചിട്ടുണ്ട്. പിഎസ്സി ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും.
പിഎസ്സി പരീക്ഷ ക്രമക്കേട് സംബന്ധിച്ച 90 പരാതികളാണ് ഇതുവരെ എസ്ഐടിക്ക് ലഭിച്ചത്.ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം നടത്തിയില്ല എന്ന കാര്യമാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്.
കാറ്റഗറി നമ്പർ 249-2022 പ്രകാരമുള്ള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) തസ്തികയിലേക്ക് 2023 ജൂലായ് 13ന് നടത്തിയ പരീക്ഷയിലാണ് ക്രമക്കേടുകൾ. പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ഐ ജി അജീതാബീഗം, എസ്.പി സക്കറിയ മാത്യു, ഡിവൈ.എസ്.പി അജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐടിയാണ് അന്വേഷണം നടത്തുന്നത്.



