സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണം. വായ്പ വഴിയുള്ള 200 മെഗാവാട്ട് കിട്ടാത്തതിനെത്തുടർന്നാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു.
പവർ മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിക്കും. മാർക്കറ്റിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെ ആശ്രയിച്ചായിരിക്കും നിയന്ത്രണം ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവുണ്ട്. കാറ്റാടി നിലയങ്ങളിലും ഉത്പാദനം കുറഞ്ഞതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.അതേസമയം, കേരളത്തിൽ പലയിടങ്ങളിലും മഴ കനക്കുന്നുണ്ട്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. സെപ്‌തംബർ 24 വ്യാഴാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.




