News

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല; ജനം സഹകരിക്കണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്‍റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്.

സംസ്ഥാനത്ത് 1000 ത്തിൽ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളിൽ ഏർപ്പെടണം, റെഗുലെറ്ററി കമ്മീഷൻ അനുമതി വേണം. സോളാർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, രാത്രി കാലത്ത് സൂക്ഷിച്ചു വയ്ക്കാൻ നിലവിൽ വഴി ഇല്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ തുടങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 25 ശതമാനം മാത്രമേ നമ്മൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്ക് ശേഷം പുതിയ പദ്ധതികൾ ഒന്നും തുടങ്ങിട്ടില്ല, ആണവ പദ്ധതിയെ കേരളം എതിർക്കുകയാണ്. അപ്പോൾ നമ്മുക്ക് ഹ്രസ്വ, ദീർഘകാല കരാറുകൾ ഉണ്ടാക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

മുൻ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിക്ക് വിമർശനം

മുൻ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ കാലത്ത് ഉണ്ടായ പ്രതിസന്ധിയാണ്. പിഴവ് സമ്മതിച്ചതിൽ സന്തോഷമെന്നും സണ്ണി ജോസഫ് പറഞ്ഞു. മറ്റു സംസ്ഥാങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ ഉണ്ടാക്കിയത് ആര്യാടന് മുഹമ്മദിന്റെ ദീർഘ വീക്ഷണമായിരുന്നു. റെഗുലേറ്ററി കമ്മീഷൻ ആ കരാർ റദ്ദാക്കി. റെഗുലേറ്ററി കമ്മീഷനിൽ പഴയ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുണ്ട്. സർക്കാർ പ്രതിനിധി ഉണ്ട്. എന്നിട്ടും ഇടപെട്ടില്ല. പോളിസി വിഷയങ്ങളിൽ സർക്കാരിന് ഇടപെടാം. ആറ് മാസം കഴിഞ്ഞാണ് മുൻ സർക്കാർ ഇടപെട്ടത്. അപ്പോഴേക്കും നാല് രൂപക്ക് കിട്ടിയ വൈദ്യുതി 10 രൂപക്ക് പോലും കിട്ടാത്ത സാഹചര്യമായി. ഈ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്തുന്നുണ്ട്. കബിൽ സിബലാണ് അഭിഭാഷകനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button