വിമാനത്താവളം വിനോദസഞ്ചാര കേന്ദ്രമാക്കി ജനങ്ങൾ; അലങ്കാരച്ചെടികൾ വരെ വേരോടെ മോഷ്ടിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതരാമ രാജു(എഎസ്ആർ) അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊതുജനങ്ങളുടെ അതിക്രമം. വിമാനത്താവളത്തിലെ അലങ്കാര ജലധാരകളിൽ ആളുകൾ ഇറങ്ങി കളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിന്റ പരിസരത്ത് ഒരുക്കിയ അലങ്കാരച്ചെടികൾ വ്യാപകമായി പിഴുതെടുത്ത് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ആന്ധ്രാപ്രദേശിന്റെ വികസനത്തിലെ പ്രധാന പദ്ധതികളിലൊന്നായാണ് ഭോഗാപുരം വിമാനത്താവളത്തെ കണക്കാക്കുന്നത്. എന്നാൽ, പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം ഇവിടുത്തെ സൗകര്യങ്ങൾ നശിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി.
പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ വികസനത്തിന് തിരിച്ചടിയാകുമെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ തടയാനായി വിമാനത്താവളത്തിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.മനുഷ്യർ ഇത്തരത്തിൽ പെരുമാറാതിരിക്കണമെങ്കിൽ വിദ്യാഭ്യാസത്തിൽ പൗരബോധത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ നൽകുകയും വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു.




