KeralaNews

‘പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ല’; പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഭരണസമിതി. സ്വര്‍ണമോ മറ്റ് അമൂല്യ വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് ഭരണസമിതി. പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും സര്‍ക്കാരിനെ അറിയിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. സുരക്ഷാവീഴ്ചയുണ്ടായെങ്കില്‍ പരിശോധിക്കുമെന്നും അറിയിക്കും.

‘ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ല, മറ്റ് അമൂല്യ വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ല. പരിശോധന നടത്തിയ ശേഷം ഇക്കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും’, ക്ഷേത്ര ഭരണസമിതി വ്യക്തമാക്കുന്നു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകര്‍ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ലംഘിക്കുന്നത് ‘അടുപ്പക്കാരാണ്’ എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സുരക്ഷ ലംഘിക്കുന്നത് കവടിയാര്‍ കൊട്ടാരത്തിലെ നിത്യസന്ദര്‍ശകരാണെന്നും ഇവര്‍ ആദിത്യവര്‍മയുടെ അടുപ്പക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗണപതി വി അയ്യര്‍, രാജേഷ് കഴക്കൂട്ടം, ജിം അരുണ്‍, കോട്ടക്കല്‍ ഷൈജു, പദ്‌മേഷ് പരശുരാമന്‍, അശോക് എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ സുരക്ഷാ സ്ക്രീനിംഗ് അടക്കം ലംഘിക്കുന്നുവെന്നും ക്ഷേത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും പരിശോധനയില്ലാതെയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങള്‍ നോക്കാതെ സുരക്ഷാ പരിശോധന വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുളള വജ്രവും സ്വര്‍ണവും മോഷണം പോയെന്നായിരുന്നു പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്.

സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വജ്രം പതിച്ച ആഭരണമായ ‘വൈരനാമം’ ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്നു. ആറുമാസം മുന്‍പ് പോളിഷ് ചെയ്യാനായി കൊണ്ടുപോയി എന്നാണ് രേഖകളിലുളളത്. ഭക്തര്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിലും കുറവുളളതായി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി ആറുമാസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവന്നിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button