ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുത്’; കെ. ബിജു കേസിൽ ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്ന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. കശുവണ്ടി കോർപറേഷൻ അഴിമതികേസിൽ വകുപ്പ് സെക്രട്ടറിയായ കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി തള്ളവെയാണ് ഹൈക്കോടതി ഇങ്ങനെ സൂചിപ്പിച്ചത്. കോടതിയെ അവഹേളിച്ച് പ്രോസിക്യൂഷൻ ഉത്തരവിറക്കിയതിന് കഴിഞ്ഞദിവസവും കെ ബിജുവിനെതിരെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിന്റെ തുടർച്ച ഇന്നും ഉണ്ടായി. ജനങ്ങളെ സേവിക്കാനാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തതെന്ന് ഓർക്കണമെന്നും സർക്കാരിന്റെ ആയുധമാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതിക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും നിങ്ങളെ സംരക്ഷിക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
മനസിരുത്തി സ്വതന്ത്രമായി ചിന്തിച്ചാണ് പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കുന്നതെന്ന് പുതിയ ഓർഡറിലുമില്ല. ഇക്കാര്യം വ്യക്തമാക്കി വീണ്ടും അഡീഷണൽ സത്യവാംഗ്‌മൂലം സമർപ്പിക്കണം. കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങളും എല്ലാ പദപ്രയോഗങ്ങളും അനുചിതമായെന്നും അവ പിൻവലിക്കുന്നെന്നും ഉത്തരവിലെ പരാമർശങ്ങൾ കോടതിക്കെതിരായതിൽ ഖേദമുണ്ടെന്നും കെ ബിജു ഐഎഎസ് കോടതിയെ അറിയിച്ചിരുന്നു. പിഴവ് മനസിലാക്കിയതോടെ അത് പിൻവലിച്ച് വേറെ ഉത്തരവിറക്കിയെന്നും കോടതിയെ അദ്ദേഹം അറിയിച്ചു പക്ഷെ ഈ മാപ്പപേക്ഷ കോടതി തള്ളുകയായിരുന്നു.




