
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ കോളേജ് പുറത്താക്കി. വിദ്യാർത്ഥിളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കോളേജ് അധികൃതർ നടപടിയെടുത്തത്.
അതേസമയം, ഡോ എം കെ റാമും ഡോ. സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. അധ്യാപകരുടെ ക്രൂരതകള്‍ വെളിപ്പെടുത്തുന്ന നിതിൻ രാജിൻ്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിതിൻ രാജ് സുഹൃത്തിനോട് സംസാരിക്കുന്ന ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്. ചില അധ്യാപകരിൽ നിന്ന് നിതിൻ രാജിന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു എന്ന് വ്യക്തമാകുന്നതാണ് ശബ്‌ദ സന്ദേശം. എന്ത് വന്നാലും പഠനം പൂർത്തിയാക്കുമെന്നും ഡോക്ടറാകുമെന്നുമാണ് നിതിൻ സുഹൃത്തിനോട് പറയുന്നത്.
ഒളിവിൽ തുടരുന്ന ആരോപണ വിധേയരായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ റാമിനെ പുറത്താക്കാൻ കഴിഞ്ഞ ദിവസമാണ് മാനേജ്മെൻ്റ് തീരുമാനമെടുത്തത്. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടില്ലായിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മുഖം രക്ഷിക്കലിൻ്റെ ഭാഗമായി ഡോ റാമിനെതിരെ നടപടിയെടുക്കാൻ മാനേജ്മെൻ്റെ തീരുമാനിച്ചത്.




