മറീന ബീച്ചിൽ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം; വിജയ് സർക്കാരിനെതിരെ എതിർപ്പുമായി സിപിഐഎം

ചെന്നൈ: മറീന ബീച്ചിന് സമീപമുള്ള പട്ടിണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം. ഈ നീക്കത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും നിർമാണത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ആവശ്യപ്പെട്ടു.
ബീച്ച് പരിസരത്ത് പുതിയ സമുച്ചയം വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശത്ത് തിരക്ക് വർധിക്കാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2004-ലെ സുനാമി വൻ നാശനഷ്ടം വിതച്ച പ്രദേശമാണിതെന്നും ഇത്തരം വൻകിട നിർമാണങ്ങൾക്ക് മുമ്പ് യോഗം വിളിച്ച് ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 19 ശനിയാഴ്ച നടന്ന പ്രതിഷേധത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പി. ഷൺമുഖം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.




