നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി. മലയാളികൾ ഉൾപ്പെടെ, നാലായിരത്തിലേറെ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേപ്പാളിൽ നിന്ന് 4216 പേരെയാണ് കാണാതായത്. ടിബറ്റ് മേഖലയിൽ നിന്ന് കാണാതായത് 546 പേരെയുമാണ്.
അതേസമയം, ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം നേപ്പാളിൽ എത്തി. പ്രളയം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. ചിലിമെയിലെ ഹൈഡ്രോപവർ ടണലുകളിൽ ഇന്ത്യൻ റെസ്ക്യൂ ടീം പ്രവേശിച്ചെങ്കിലും ഇടുങ്ങിയ സ്ഥലവും ചെളിനിറഞ്ഞ പ്രതലവും തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.16 ലക്ഷം പേരെ പ്രളയം ബാധിച്ചെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.നേപ്പാളിലെ ചില പ്രദേശങ്ങൾ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത അവസ്ഥയിലാണ്.
നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് നേപ്പാളിന്റെ തലസ്ഥാനത്തുള്ളത്. കാഠ്മണ്ഡുവിലെ ടി.യു ടീച്ചിംഗ് ആശുപത്രിയുടെ മുൻപിലെ ചുമർ മുഴുവൻ പ്രളയത്തിൽ കാണാതായവരുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഓരോ ദിവസവും ഇവിടെ ഒട്ടിക്കുന്ന ചിത്രങ്ങളുടെ എണ്ണം പെരുകുമ്പോൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഉറ്റവർ.




