
മോഡലിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച പീഡിപ്പിച്ച കേസിൽ കൂടുതൽ പ്രതികളിലേക്ക് പൊലീസ്. ഇതുവരെ പിടികൂടിയത് നാലു പ്രതികളെ. കേസിൽ പരാതികളുടെ എണ്ണവും വർധിക്കുന്നു. രണ്ടു പരാതികളിൽ ആയി ആറ് പ്രതികളാണ് ജോലി വാഗ്ദാനം ചെയ്ത വിദേശത്തേക്ക് എത്തിച്ച് പീഡിപ്പിച്ച കേസിൽ ഇപ്പോഴുള്ളത്.
എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളിലേക്ക് എത്തിയതായി പൊലീസ് വ്യക്തമാക്കി. ഔദ്യോഗികമല്ലാതെ തന്നെ കൂടുതൽ പരാതികളും ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഇവൻ മാനേജ്മെന്റിലേക്ക് അന്വേഷണം നീളുന്നു. ഈ സെക്സ് റാക്കറ്റിൽ സിന്ധുവിന്റെ മകളുടെയും മരുമകന്റെയും ബന്ധം അന്വേഷിക്കും.
പരാതിക്കാരിയെ ദുബായിൽ എത്തിച്ചത് മൂന്നാം പ്രതിയായ മഞ്ജിമയും ബിലാലും ചേർന്നാണെന്ന് കണ്ടെത്തിയതാണ്. ബിലാലിന് യുവതികളുടെ എണ്ണത്തിനനുസരിച്ച് കമ്മീഷൻ നൽകുന്നതായും പ്രതി സിന്ധു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രതി അലീനയുടെ സുഹൃത്തായ ഔറംഗസേബിന്റെ ഈ കേസുമായുള്ള ബന്ധവും അന്വേഷിക്കുന്നു. പ്രതി ബിലാലിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളിലേക്ക് എത്തും. തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കേരളത്തിലുടനീളവും വിദേശത്തും അന്വേഷണം നീളുന്നു.


