
മലയിടംതുരുത്ത് പാരിയത്ത് കാവ് ഉന്നതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്. പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ പൊലീസിന്റെ അടിയന്തര നീക്കം.
ഉന്നതി ഒഴിപ്പിച്ച് ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധേയമായ കാര്യം, ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജൂൺ ഒന്നിന് മുൻസിഫ് കോടതി ഇത്തരമൊരു നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് എന്നതാണ്.
ഒരു നൂറ്റാണ്ടിന്റെ പഴക്കം, ഇന്നും വാടകക്കെട്ടിടത്തിൽ; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മഞ്ചേശ്വരം ഉദ്യാവർ തോട്ട ജിഎംഎൽപി സ്‌കൂൾ
ജൂൺ ഒന്നിന് മുൻസിഫ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ജൂൺ ഒമ്പതിനാണ് ഹൈക്കോടതി ഈ കേസ് പരിഗണിക്കാൻ മാറ്റിവെച്ചിരുന്നത്. എന്നാൽ മുൻസിഫ് കോടതിയുടെ ഭാഗത്തുനിന്നും ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കാനുള്ള കർശന നിർദേശം വന്നതോടെ, അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമുണ്ടാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അപേക്ഷ ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കുന്നത്.




