ഹൈക്കോടതി വിമർശനത്തിന് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറി കെ. എ. രതീഷ് രാജിവച്ചു

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം കെ എ രതീഷ് രാജിവച്ചു. കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ എം ഡിയായ ഇദ്ദേഹം കോടികളുടെ കശുഅണ്ടി അഴിമതിക്കേസിൽ ഒന്നാംപ്രതിയാണ്. രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചിരുന്നു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി, റൂട്ട്രോണിക്സ് ( കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണ്ക്സ് വ്യവസായ സഹകരണ ഫെഡറേഷൻ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളാണ് രതീഷ് വഹിച്ചിരുന്നത്. കുറ്രാരോപിതനായ രതീഷ് മൂന്ന് പ്രധാന ചുമതലകളിൽ തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിന്റെ റിപ്പോർട്ട് തേടിയ കോടതി സിബിഐക്ക് നോട്ടീസയക്കാനും നിർദേശിച്ചു.
കെ എം ഷാജഹാനാണ് ഇദ്ദേഹം പ്രധാന പദവികളിൽ തുടരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നേരിടാൻ കാത്തിരിക്കുന്ന ഒരു പ്രതി എങ്ങനെയാണ് ഇത്തരത്തിൽ മൂന്ന് പ്രധാന ചുമതലകളിൽ തുടരുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ‘നല്ല അഴിമതി നടത്താൻ കഴിയുന്ന വകുപ്പുകളാണല്ലോ ഇദ്ദേഹത്തിന്റെ കയ്യിലുള്ളത്, ഇതൊന്നും സർക്കാർ കണുന്നില്ലേയെന്ന്’ കോടതി വിമർശനവും ഉന്നയിച്ചു. തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിൽ ഇടപെടുകയും രതീഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.




