
കാപ്പ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലിൽ വച്ച് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു നഗരസഭ കൗൺസിലർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ചടങ്ങിൽ പങ്കെടുക്കും.
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയതോടെയാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഇതിനിടെ വിവിധ കേസുകളിൽ കാപ്പ കുറ്റം ചുമത്തപ്പെട്ടു ജയിലിലായി. സത്യപ്രതിജ്ഞക്കായി ജാമ്യം അനുവദിക്കണമെന്ന ഹരജി പരിഗണിച്ച കോടതി ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ നിർദേശിക്കുകയായിരുന്നു.
സുഗതന് ജയിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സർക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കാപ്പ തടവിൽ നിന്ന് സുഗതനെ മോച്ചിപ്പിക്കാൻ നിയമപരമായി കഴിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20ലെ കൗൺസിലറായ സുഗതൻ. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം നൽകിയിരുന്നു. എന്നാൽ കാപ്പാ കേസിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകു എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയിൽ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.



