KeralaNews

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ

കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കെസി വേണുഗോപാല്‍ കർണാടക സർക്കാരിനോട് സംസാരിച്ചു.

കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി തിരച്ചിൽ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെ സി വേണുഗോപാൽ സംസാരിച്ചു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും കെ സി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.

രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button