ദളിത് അധിക്ഷേപത്തിൽ പാർട്ടിയിൽ ഭിന്നതയോ? പിന്തുണ ലഭിച്ചില്ലെന്ന് തുറന്നടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ!

പ്രസംഗവേദിയിലെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിയിൽ തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തക സമിതി യോഗത്തിൽ തുറന്നടിച്ചു. ഒട്ടുമിക്ക പ്രവർത്തക സമിതി അംഗങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ നിരന്തരം സജീവമായിരിക്കുന്നവർ പോലും തനിക്കെതിരായ അധിക്ഷേപത്തെ അപലപിക്കാൻ തയ്യാറായില്ലെന്നും പലരും പാർട്ടി ലൈൻ തെറ്റിച്ച് ലേഖനങ്ങൾ എഴുതുന്നവരാണെന്നും ഖാർഗെ കടുത്ത വിമർശനം ഉന്നയിച്ചു.
എങ്കിലും പാർട്ടിയൊന്നാകെ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്ന് യോഗത്തിൽ ഇടയ്ക്കു കയറി സംസാരിച്ച കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന കോൺഗ്രസ് റാലിയിൽ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി.ജെ.പി പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നായിരുന്നു ആരോപണം.
താൻ ദളിതനായതുകൊണ്ടാണ് ഇത്തരത്തിൽ അപമാനിക്കപ്പെട്ടതെന്ന് ഖർഗെ രാജ്യസഭയിലും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, വേദി ശുദ്ധീകരിച്ച ശ്രീരാം സേനയെന്ന സംഘടനയുമായി ബി.ജെ.പിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇതിന് മറുപടിയായി വ്യക്തമാക്കിയത്.
ബാബു ജഗ്ജീവൻ റാം, സീതാറാം കേസരി, ഡോ. ബി.ആർ. അംബേദ്കർ തുടങ്ങിയ ദളിത് നേതാക്കളോട് കോൺഗ്രസ് മുൻപ് സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖാർഗെയുടെ പരാമർശത്തിൽ മതവികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹൽദ്വാനിയിൽ നടന്നത് വ്യക്തമായ ജാതീയ അധിക്ഷേപമാണെന്നും സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു. ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധം പാർട്ടി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.




