മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവം; പാർലമെന്റിലെ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ നിയമനടപടി വൈകുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്ത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പാർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം.
ഈ സാഹചര്യത്തിലാണ് എസ്സി-എസ്ടി വിഭാഗത്തിൽപ്പെട്ട 32 എംപിമാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കുന്നത്. എന്നാൽ കേസിന്റെ അന്വേഷണം കൃത്യമായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ഉത്തരാഖണ്ഡിലും ബെംഗളൂരുവിലുമായി ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേസിന്റെ ഭാഗമായി ആവശ്യമായ ഇലക്ട്രോണിക് തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷം ‘ശുദ്ധീകരണ യജ്ഞം’ നടത്തിയതിനെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിട്ടുള്ളത്.




