
വ്യാജ വാർത്തയില്‍ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അഡ്വ. ബി.പി ശശീന്ദ്രൻ മുഖേനയാണ് നോട്ടീസ് അയച്ചത്. കർമ്മ , ഭാരത് ലൈവ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. മറ്റുള്ള മാധ്യമങ്ങള്‍ക്ക് നാളെ(ചൊവ്വ) അയക്കും.
സംഘ്പരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനിരയായെന്ന പി.കെ ശ്രീമതിയുടെ പരാതിയിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. പി.ആര്‍ കൃഷ്ണന്‍ എന്ന മുന്‍ എംഎല്‍എയുടെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്നായിരുന്നു വാർത്ത. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു.
രണ്ടാം കേരള നിയമസഭയിൽ എംഎൽഎ ആയിരുന്ന പി.ആർ കൃഷ്ണൻ്റെ ഭാര്യയായ പികെ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങുന്നതിനെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ പി.കെ ശ്രീമതി ടീച്ചര്‍ പി ആർ കൃഷ്ണൻ്റെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നതായി ജനം ടിവി ഉൾപ്പെടെയുള്ള സംഘ്പരിവാര്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.




