തർക്കം കൊലപാതകത്തിലേക്ക്; അച്ഛനും മക്കളും അടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരുപത്തിരണ്ടുകാരൻ കുത്തേറ്റ് മരിച്ചു. കോട്ടുകാൽ കണ്ണറവിള സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസികളായ അച്ഛനും മക്കളും അടക്കം നാലുപേർ അറസ്റ്റിലായി. ബിജു, ബിജുവിന്റെ മക്കളായ അമ്പാടി, മിഥുൻ, പതിനേഴ് വയസുകാരനായ മകൻ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വീടിന് മുന്നിൽ ബൈക്ക് റേസ് ചെയ്ത് ശബ്ദം ഉണ്ടാക്കിയ അമ്പാടിയും പതിനേഴുകാരനുമായി മനു വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയായി മാറി. ഇതിൽ പ്രകോപിതരായ ഇവർ മറ്റു പ്രതികളുമായി ചേർന്ന് മനുവിനെ കുത്തുകയായിരുന്നു.
പരിക്കേറ്റ മനുവിനെ ഉടൻ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കാഞ്ഞിരമറ്റം പൊലീസ് കൊലപാതകത്തിന് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




