മണ്ഡല പുനർനിർണയവും വനിതാ സംവരണവും; വിമതരുടെ പിന്തുണ ഉറപ്പിച്ച് കേന്ദ്രം, ബില്ലിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് സാധ്യത

ന്യൂഡൽഹി: മണ്ഡല പുനർനിർണയം, വനിതാ സംവരണ ബിൽ ഭേദഗതി എന്നിവ ചർച്ച ചെയ്യുന്നതിനായി പാർലമെന്റിൽ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന് സൂചന. ഇതുസംബന്ധിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളോട് സർക്കാർ നിർദേശം തേടിയതായാണ് റിപ്പോർട്ട്. ഈ മാസം 16,17,18 തീയതികളിലാണ് പ്രത്യേക സമ്മേളനം ചേരാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. മറ്റുപാർട്ടികളുമായി ചർച്ച നടത്തിയതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് കോൺഗ്രസ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്.
ഈ ഭേഗഗതി ബില്ലുകൾ ഏപ്രിലിൽ ചേർന്ന ബഡ്‌ജറ്റ് സമ്മേളനത്തിൽ പരാജയപ്പെട്ടിരുന്നു. ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാരിന് സാധിച്ചിരുന്നില്ല. അന്ന് സഭയിൽ ഹാജരായിരുന്ന 528 എംപിമാരിൽ 298 പേർ മാത്രമാണ് ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തത്. 230 പേർ എതിർക്കുകയും ചെയ്തതോടെ 54 വോട്ടിന് ബിൽ പരാജയപ്പെടുകയായിരുന്നു. നിലവിൽ, എൻഡിഎ തൃണമൂൽ കോൺഗ്രസിലെയും ശിവസേന ഉദ്ധവ് വിഭാഗത്തിലെയും വിമത എംപിമാരെ ഉൾപ്പെടുത്തി ബിൽ പാസാക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



