ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസ്: 37.59 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസിൽ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. താൽക്കാലികമായാണ് നടപടി. 37.59 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഇഡി റവന്യൂ അധികൃതർക്ക് കൈമാറി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സൊസൈറ്റി മുൻ പ്രസിഡന്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികൾ. ഇതിൽ എ ആർ ഗോപിനാഥൻ മരണപ്പെട്ടിരുന്നു. ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ ഈയിടെയാണ് ഇഡി അന്വേഷണം പുനരാരംഭിച്ചത്. 300 കോടി രൂപയിൽ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തൽ.
2022ലാണ് സംഘത്തിൽ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് നിക്ഷേപകർ പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി. തുടർന്ന് കോടതിയിൽ 25കുറ്റപത്രങ്ങൾ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 22 പ്രതികളാണ് അറസ്റ്റിലായത്.
മുഖ്യപ്രതി ഗോപിനാഥനൊപ്പം പണം ലഭിക്കേണ്ട അൻപതിലിധികം നിക്ഷേപകരും ഇതിനിടെ മരിച്ചു. അടുത്തിടെയാണ് ഇഡി കേസിൽ അന്വേഷണം തുടങ്ങിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാവിജയൻ ഉൾപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന സംഘം തന്നെയാണ് ഈ കേസിൽ നേരത്തേ പരിശോധനകൾ നടത്തിയത്.



