
അഞ്ച് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാല്‍ യാത്രയായി. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. എയര്‍ ആംബുലന്‍സ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്.
ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് കൃഷ്ണലാലിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകുന്ന സമയത്ത് കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വെല്‍ഡിംഗ് ജീവനക്കാരനാണ്. ഒരു മണിയോടെയാണ് ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോകുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും. കുടുംബം: അച്ഛൻ : സുരേഷ് കുമാർ, സഹോദരിമാർ : സുമം, സുരേഖ


