News

ചുവന്ന സ്യൂട്ട്കേസിലെ മൃതദേഹം തമിഴ്നാട് സ്വദേശിനിയുടേത്; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ചെന്നൈ: ചെന്നൈ- ന്യൂ‌‌ഡൽഹി തമിഴ്നാട് എക്സ്‌പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചുവന്ന സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞ് പൊലീസ്. തമിഴ്നാട് പരമകുടി സ്വദേശിനി ഹൈദൂൻ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരുടേതെന്ന് കരുതുന്ന ട്രോളിബാഗിൽനിന്ന് ജീർണിച്ച നിലയിൽ ലഭിച്ച ശരീരഭാഗങ്ങളുടെ ബാക്കി ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽനിന്നും വെള്ളിയാഴ്ച കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീൻ ലസ്‌കർ, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. റെയിൽവെ സ്റ്റേഷനിൽ നിന്ന് ഇരുവരും ബാഗുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

ചെന്നൈ സെൻട്രൽ, ഗുഡുവാഞ്ചേരി റെയിൽവെ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രതികൾ ചുവന്ന സ്യൂട്ട്കേസുമായി ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറുന്നതും പിന്നീട് ട്രെയിനിൽ നിന്നിറങ്ങി ഓട്ടോറിക്ഷയിൽ ഗുഡുവാഞ്ചേരിയിലേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

ഗുഡുവാഞ്ചേരിയിലെ മോസ്ക് സ്രീറ്റിലെ വാടക വീട്ടിലാണ് ഉദ്ദീൻ ലസ്‌കറും പങ്കാളിയായ ഭഗവതി മാജിയും താമസിച്ചിരുന്നത്. കൊലപാതകത്തിന് പിന്നാലെ ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒഡീഷയിലേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇവരെ പിടികൂടാനായി പ്രത്യേക അന്വേണസംഘത്തെ ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്.

ഓഗസ്റ്റ് 5 നാണ് രക്തംപോലുള്ള എന്തോ ദ്രാവകം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെന്നൈ-ന്യൂഡൽഹി തമിഴ്‌നാട് എക്‌സ്‌പ്രസിൽ കണ്ടെത്തിയത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആഗ്രാ റെയിൽവെ പൊലീസെത്തി ബാഗ് തുറന്നുപരിശോധിച്ചപ്പോഴാണ് കഷണങ്ങളാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button