മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പണികിട്ടും: പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് സ്വർണവില ഉയർന്നതോടെ മോഷണക്കേസുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന സ്വർണം കള്ളന്മാർ ജുവലറികളിൽകൊണ്ടുപോയി വിറ്റുകാശാക്കും. എന്നാൽ മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങളുടെ വിൽപ്പന തടയാൻ പുതിയ പദ്ധതി ആവിഷ്കരിക്കൊനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
ഇനിമുതൽ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ഹാൾമാർക്കിനൊപ്പം സോൾഡ് അഥവാ വിറ്റുകഴിഞ്ഞു എന്ന് രേഖപ്പെടുത്തുന്ന രീതിയാണ് പദ്ധതിയിലുള്ളത്. ഇതുപ്രകാരം ഒരിക്കൽ വിറ്റതായി രേഖപ്പെടുത്തിയ എച്ച്‌യുഐഡി. നമ്പർ വീണ്ടും മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകും.
ആഭരണത്തിന്റെ തിരിച്ചറിയൽ കോഡ് മറ്റൊന്നിനായി ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും മോഷ്ടിച്ച സ്വർണം വിൽക്കുന്നത് തടയാനുമാണ് കേന്ദ്രത്തിന്റെ ഈ നീക്കം.ഇതുപ്രകാരം ഹാൾമാർക്ക് യൂണീക് ഐഡന്റിഫിക്കേഷൻ (എച്ച്‌യുഐഡി) നമ്പറിന് നേരെയാകും സോൾഡ് എന്ന് രേഖപ്പെടുത്തുക. നിലവിൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ നഗരങ്ങളിലെ വൻകിട ജുവലറികൾ വഴിയാകും പദ്ധതി നടപ്പാക്കുക.
പിന്നീട് ഇത് വ്യാപിപ്പിക്കും.അതേസമയം, കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തോട് ജുവലറി ഉടമകൾക്ക് സമ്മിശ്രപ്രതികരണമാണ്. പുതിയ പദ്ധതി ഉപഭോക്തൃസുരക്ഷയും സ്വർണത്തിന്റെ വിശ്യാസ്യതയും വർദ്ധിപ്പിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ വ്യാപാരികളുടെ മേൽ ഇത്തരം അധിക ജോലിഭാരങ്ങൾ അടിച്ചേൽപ്പിക്കരുതെന്നാണ് മറ്റുചില വ്യാപാരികൾ അഭിപ്രായപ്പെടുന്നത്.




