
നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. വർഗീയ പരാമർശം നടത്തിയതായുള്ള പരാതിയിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. നേരത്തെ പൊലീസിന് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. കടവന്ത്ര പൊലീസിനാണ് കോടതിയുടെ നിർദേശം. കേസ് എടുത്ത് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.
ടിനി ടോം തനിക്ക് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം അയച്ചുവെന്ന് അൻസിബ ഹസൻ ആരോപിച്ചിരുന്നു. ഈ സന്ദേശങ്ങൾ അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആണെന്നും അതിനുള്ള തെളിവുകൾ തൻ്റെ പക്കൽ ഉണ്ട് എന്നും നടി വ്യക്തമാക്കിയിരുന്നു.
താരസംഘടനയായ എഎംഎംഎയിൽ താൻ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടർന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എഎംഎംഎ ജോയിൻ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അൻസിബ ടിനിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്.



