
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനുള്ള അപേക്ഷ പുതുക്കി അദാനി ഗ്രൂപ്പ്. എംഎസ് സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഉണ്ടാകൂവെന്നും അദാനി പോർട്ട്സ് വിശദീകരിച്ചു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയെന്നും അദാനി പോർട്ട്സ് കൂട്ടിച്ചേർത്തു.
തുറമുഖത്തെ ഓഹരി വിൽപ്പനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണെന്നാണ് റിപ്പോർട്ട്. അദാനി പോർട്ട് നേരത്തെ നൽകിയ അപേക്ഷയിലെ നിയമവശങ്ങൾ അടക്കം പരിശോധിക്കാനാണ് മുഖ്യമന്ത്രി തീരുമാനമെടുത്തിരുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് അപേക്ഷ ആദ്യം പരിശോധിക്കുന്നത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗ വിഷയം ചർച്ച ചെയ്യും.
മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നത്. പ്രതിപക്ഷത്തിന്റെ വിമർശനവും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടും സർക്കാരിന് മേൽ സമ്മർദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് അപേക്ഷ പുതുക്കിയത്.




