News
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞും വിഴിഞ്ഞത്ത് ബോട്ട് തകർന്നും അപകടം; നാല് പേരെ തേടി കടലിൽ തിരച്ചിൽ

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി കടൽക്ഷോഭത്തിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേരും വിഴിഞ്ഞത്ത് ബോട്ടുകൾ തകർന്ന് രണ്ടുപേരുമാണ് കടലിൽ കാണാതായത്. ഇന്നലെ രാത്രി മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. തീരത്തിനടുത്താണ് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ വീണത്.
വിവരം ഉടൻ തന്നെ അധികൃതരെ അറിയിച്ചിട്ടും ഉച്ചവരെ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും തീരദേശ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച ശേഷമാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ നേവിയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തി വീണ്ടും തെരച്ചിൽ ഊർജിതമാക്കിയത്. കോസ്റ്റ്ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും ബോട്ടുകളും കാണാതായവർക്കുവേണ്ടി തെരച്ചിലിൽ പങ്കുചേർന്നു.




