വൈദ്യുതത്തൂൺ പൊട്ടിവീണാലും മന്ത്രിയെ വിളിക്കേണ്ട അവസ്ഥ’; വൈദ്യുതിവകുപ്പിനെതിരെ വിമർശനം

കണ്ണൂർ: വൈദ്യുതിവകുപ്പ് മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വകുപ്പിനെ സൗഹൃദമാക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടിയിൽ സംസ്ഥാനത്തെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുത തൂണുകൾ പൊട്ടിവീണാൽപോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്. അതിന് ഒരിക്കലും ഉപഭോക്താവിനെ കുറ്റം പറയാനാവില്ല. ജനങ്ങളാണ് പരമാധികാരി. എനിയ്ക്കും എന്റെ കീഴിലുള്ള ജീവനക്കാർക്കുമുള്ള വേതനവും നൽകുന്നത് ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്.
അവശേഷിക്കുന്ന പത്ത് ശതമാനവുമുണ്ട്. എന്നാൽ ജീവക്കാരിൽ 99.9 ശതമാനവും നല്ലവരാകണമെന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് പകൽ, യൂണിറ്റിന് 10 പൈസക്ക് കിട്ടുന്ന വൈദ്യുതി രാത്രി 10 രൂപ നൽകിയാൽപോലും കിട്ടാനാകാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സോളാർ എനർജിയുടെ സംഭരണത്തിനുള്ള നടപടിക്കാണ് മുന്തിയ പരിഗണന നൽകുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.



