മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ അഴിമതിയാരോപണം, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കോഴിക്കോട്: നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപണം. പദ്ധതിയുടെ ടെണ്ടർ നടപടികളിലും നിർമ്മാണത്തിലും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഒരുങ്ങുകയാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കോഴിക്കോട് നോർത്ത് എം.എൽ.എ കെ. ജയന്ത് നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് നയിച്ചത്. പ്രോജക്ട് റിപ്പോർട്ടിൽ (ഡി.പി.ആർ) പറഞ്ഞിരിക്കുന്ന രീതിയിലല്ല റോഡ് നിർമ്മാണം പൂർത്തിയാക്കിയതെന്നും, ഇത് സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടന്ന റോഡ് നിർമ്മാണത്തിൽ കരാർ വ്യവസ്ഥകൾ പലതും കാറ്റിൽപ്പറത്തിയെന്നാണ് പ്രധാന ആക്ഷേപം.
കോഴിക്കോട്- വായനാട് ദേശീയപാതയിൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന ഗതാഗത തിരക്കുള്ള പാതയാണിത്.കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് പണികൾ പൂർത്തിയാക്കി അന്നത്തെ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ റോഡ് ഷോയും ആഘോഷങ്ങളും സംഘടിപ്പിച്ചാണ് ഈ റോഡ് നാടിന് സമർപ്പിച്ചത്. എന്നാൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത റോഡിലാണ് ഇപ്പോൾ അഴിമതിയാരോപണങ്ങളും വിജിലൻസ് അന്വേഷണവും എത്തിനിൽക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.




