റിപ്പോർട്ടർ ടി.വിയിലെ പൊലീസ് അതിക്രമം ലജ്ജാകരം; കേരളത്തിൽ അടിയന്തരാവസ്ഥാ സമാന സാഹചര്യമെന്ന് വീണാ ജോർജ്!

റിപ്പോർട്ടർ ടി.വി ഡിജിറ്റൽ ഡെസ്കിൽ മാധ്യമപ്രവർത്തകരെ പുറത്താക്കി കസേരകളിൽ പോലീസ് കയറിയിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ്. കേരളത്തിൽ അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നൽകിയ കള്ളവാർത്തകളാലും നിരന്തരമായ വേട്ടയാടലുകളാലും ഏറ്റവുമധികം ആക്രമിക്കപ്പെട്ട വ്യക്തിയാണ് പിണറായി വിജയൻ എന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു മാധ്യമത്തിന്റെയും സംപ്രേഷണമോ അച്ചടിയോ കേരള സർക്കാർ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. എന്നാൽ മാധ്യമപ്രവർത്തകരെ ബന്ദികളാക്കിയും സംപ്രേഷണം തടസ്സപ്പെടുത്തിയും സർക്കാർ നടത്തുന്ന ഈ അതിക്രമം തികച്ചും അന്യായവും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ആരുടെ നിർദ്ദേശപ്രകാരമാണ് ഈ ഗുണ്ടായിസം നടപ്പിലാക്കിയതെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.




