പാർട്ടിയെ തിരുത്തുന്നത് എങ്ങനെ?’; സി.പി.എം വിപുലീകൃത സംസ്ഥാനസമിതിക്ക് തുടക്കം, എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ വളഞ്ഞവഴിയോ?

കോഴിക്കോട്: ഇന്നുമുതൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാനസമിതിക്ക് കോഴിക്കോട്ട് തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ തിരുത്തൽ ലക്ഷ്യമിട്ട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പതാക ഉയർത്തിയത് മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടിയാണ്.
സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി ഹാളിൽ രാവിലെ 10ന് ജനറൽ സെക്രട്ടറി എം.എ.ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ചർച്ച. നിരീക്ഷകരായി പി.ബി.അംഗങ്ങളായ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവലു, അശോക് ധാവ്ള, വിജു കൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളും സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളും ഉൾപ്പെടെ 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
സ്വയം തിരുത്തലും നവീകരണവും ലക്ഷ്യമിട്ടുള്ള യോഗത്തിൽ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും തുടർന്നുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളും ചർച്ചയാവും. യോഗത്തിൽ പിണറായി വിജയൻ, എം വി ഗോവിന്ദൻ എന്നിവരടക്കം നേതൃനിരയിലുള്ളവർക്കെതി വിമർശനങ്ങൾ ഉയരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതു മുന്നിൽകണ്ട് സംസ്ഥാന സമിതി അംഗങ്ങളെ യോഗത്തിലെ അംഗങ്ങളെ ഒഴിവാക്കി വിശാല സമിതി യോഗത്തിലെ ചർച്ച നടത്താനാണ് തീരുമാനം.
പാർട്ടി പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുക. നേതൃമാറ്റം എന്ന ആവശ്യം ചർച്ചയിൽ ഉയർന്നുവരാതിരിക്കാണ് ഇതെന്നാണ് റിപ്പോർട്ട്.മൂന്നു ദിവസത്തെ സംസ്ഥാന സമിതിക്ക് കടപ്പുറത്ത് ഒരു ലക്ഷം പേർ അണിനിരക്കുന്ന മഹാ റാലിയോടെയാണ് സമാപനം. റാലിയിൽ ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ തുടങ്ങിയവർ പ്രസംഗിക്കും.




