
പി എസ് സി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി എസ് സി നടപടിയെടുത്തില്ലെന്നും എസ്ഐടി കണ്ടെത്തി.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയിൽ 9 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
മൂല്യനിർണയം നടത്തിയത് ഈ രണ്ട് ഉദ്യോഗസ്ഥർ ആയിരുന്നു. എന്നാൽ, സാങ്കേതിക പിഴവ് മൂലമാണ് മൂല്യനിർണയം നടത്താതെ പോയത് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇക്കാര്യത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്.




