ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; നാല് പേർക്ക് ഗുരുതര പരിക്ക്

ന്യൂഡൽഹി: ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഓക്‌ല ഫേസ് ഒന്നിലെ ഗോഡൗണിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഗാസിയാബാദിൽനിന്ന് കൊണ്ടുവന്ന സിലിണ്ടറുകൾ ട്രക്കിൽനിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെതുടർന്ന് തൊഴിലാളികളിൽ ഒരാളായ മോഹിത് സിംഗ് (35) സംഭവസ്ഥലത്തുതന്നെ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജയ്‌പൂർ സ്വദേശിയായ മോഹിത് സിംഗ് മൂന്ന് വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഉമേഷ്, അരവിന്ദ്, മനോജ്, പങ്കജ് എന്നീ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപകടമുണ്ടായ സ്ഥലത്തെ കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ സിലിണ്ടറുകളുടെ വ്യാപാരവും പ്രാദേശിക വിതരണവും നടത്തുന്ന എസ്എം ട്രേഡേഴ്‌സിന്റെ ഗോഡൗണായാണ് ഉപയോഗിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഗോഡൗണിൽ ഓക്‌സിജൻ നിറയ്‌ക്കുന്നതിനുള്ള പ്ലാന്റ് കണ്ടെത്തിയിട്ടില്ല. ഗാസിയാബാദിൽനിന്ന് റാം അവതാർ എന്ന വിതരണക്കാരൻ മുഖേന നിറച്ച സിലിണ്ടറുകൾ ഇവിടെ എത്തിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
തുടർന്ന് ഓക്‌ല മേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സിലിണ്ടറുകൾ വിതരണം ചെയ്‌തിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.പൊട്ടിത്തെറിയുടെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച നിയമപരമായ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.




