News

ഇന്നും കേരളം ഇരുട്ടിലാകുമോ? വൈദ്യുത നിയന്ത്രണം തുടർന്നേക്കും; വൈദ്യുതി ലഭ്യതക്കുറവും തിരിച്ചടിയാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പലയിടത്തും നിലനിന്നിരുന്ന വൈദ്യുത നിയന്ത്രണം ഇന്നും തുടർന്നേക്കും. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയാണ് കഴിഞ്ഞ ദിവസം മിക്കയിടത്തും വൈദ്യുതി തടസം നേരിട്ടത്. കനത്ത ചൂടിൽ വൈദ്യുത ആവശ്യകത ഉയർന്നതും വൈദ്യുതി ആവശ്യത്തിന് ലഭിക്കാത്തതുമാണ് നിയന്ത്രണങ്ങൾക്ക് കാരണം.

ഇന്നും നാളെയും എല്ലാജില്ലകളിലും താപനില 3 മുതൽ 4 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗത്തിന്റെ ആവശ്യകത ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞിരിക്കുകയാണ്.

പവർ എക്സ്‌ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്.സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്‌ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ നിലവിൽ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചതും നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടിയിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള ശീതീകരണ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ വർദ്ധനവിന് കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button