News

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടി ഇറാൻ; ഇന്ത്യ ഇടപെടണമെന്ന് പ്രസിഡന്റ്

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. വിവിധ കക്ഷികളുമായി ഇന്ത്യയ്ക്കുള്ള വിശാല ബന്ധം ഇതിന് വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. സംഘർഷം വീണ്ടും കടുക്കുന്നതിൽ ആശങ്ക അറിയിച്ച നരേന്ദ്ര മോദി, ചരക്ക് കപ്പലുകൾക്കും സാധാരണക്കാർക്കും എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്നും ഇറാൻ പ്രസിഡന്റിനോട് പറഞ്ഞു.

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് ശേഷം ഇരു നേതാക്കൾക്കും ഇടയിലെ ആദ്യ കൂടിക്കാഴ്ചയാണിത്. സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ കക്ഷികളുമായി വിശാല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പെസഷ്കിയൻ ചൂണ്ടിക്കാട്ടി. ഇസ്രായേലിനോട് അടക്കം ഇന്ത്യയുടെ ബന്ധമാണ് ഇറാൻ ഇതിലൂടെ സൂചിപ്പിച്ചത്. ഈ സ്വാധീനം സംഘർഷം അവസാനിപ്പിക്കാൻ പ്രയോജനപ്പെടുമെന്നും ഇതിനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തണമെന്നും ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.

സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. സാധാരണക്കാർക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി. സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ് താങ്കൾ എന്നാണ് താൻ മനസ്സിലാക്കിയതെന്നും മോദി പെസഷ്കിയനോട് പറഞ്ഞു. ചാബഹാർ തുറമുഖം, ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം എന്നിവയും ചർച്ചാവിഷയമായി. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള സൗഹൃദം ശക്തമായി തുടരുമെന്ന് മോദി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിൽ ഇറാൻ പ്രസിഡന്റ് എത്താനിരിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം തീർക്കാനുള്ള ചർച്ചകളിൽ ഇന്ത്യയുടെ സഹകരണം ഇറാൻ തേടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button