‘പ്രവാചകന്റെ ഭാര്യ ഒരു വ്യാപാരിയായിരുന്നു, ഞാൻ മനസിലാക്കിയ ഇസ്ലാം സ്ത്രീ വിരുദ്ധമല്ല’

തിരുവനന്തപുരം: സമസ്തയുടെ നേതാവ് കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ വായിച്ചതും മനസിലാക്കിയതുമായ ഇസ്ളാം സ്ത്രീ വിരുദ്ധമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഞാൻ വായിച്ചിട്ടുണ്ട് പ്രവാചകന്റെ ഭാര്യ ഒരു വ്യാപാരിയായിരുന്നുവെന്ന്.
അത്തരം വ്യാപാരം നടത്തുന്നയാൾ ഒരിക്കലും അന്യ പുരുഷനെ കണ്ടിട്ടില്ലേ? ഇന്നത്തെ കാലത്ത് സ്ത്രീകൾ പുറത്തുപോകരുതെന്നും ആരെയും കാണരുതെന്ന് പറയുന്നതും സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ്. ഒരു മതവും ആ വഴിക്ക് പോകുന്നത് നല്ലതല്ല.’-അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനുള്ളിൽ അടിമയും ഉടമയുമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സിപിഎം നേതാവ് ടിപി രാമകൃഷ്ണൻ സ്വീകരിച്ച നിലപാടിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഎം-സിപിഐ ബന്ധത്തെ ശിഥിലമാക്കുന്ന നിലപാട് ഒരിക്കലും സിപിഐ സ്വീകരിക്കില്ല.
കീഴ്വഴക്കം അനുസരിച്ച് പ്രതിപക്ഷ ഉപനേതാവിന്റെ സ്ഥാനം സിപിഎമ്മിന് ലഭിക്കേണ്ടതാണെന്ന അഭിപ്രായം എൽഡിഎഫിന്റേതല്ല. പ്രതിപക്ഷ ഉപനേതൃ പദവിയിലെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കും. അത് പൊതുവേദിയിൽ ചർച്ചയാക്കാൻ സിപിഐ ആഗ്രഹിക്കുന്നില്ല. സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.




