‘ഐപിഎൽ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളും പുതുപ്പള്ളിയിൽ’; മൂന്നോ നാലോ വർഷം സമയം തരൂവെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി. ഐപിഎൽ മത്സരങ്ങൾ മാത്രമല്ല, രാജ്യാന്തര മത്സരങ്ങൾ വരെ ഇവിടെ സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും, ഇതിനായി മൂന്നോ നാലോ വർഷത്തെ സമയം ആവശ്യമാണെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിക്കായി അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് എംഎൽഎ അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധിച്ച സ്ഥലങ്ങൾ അനുയോജ്യമല്ലെന്ന് വ്യക്തമായതിനെ തുടർന്ന് പുതിയ സ്ഥലം നോക്കുകയാണ്. ശരിയായ സ്ഥലം ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. വിദേശനിക്ഷേപം സ്വീകരിച്ചും പദ്ധതി യാഥാർത്ഥ്യമാക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെറുമൊരു സ്റ്റേഡിയം എന്നതിലുപരി പുതുപ്പള്ളിയെ ഒരു സമ്പൂർണ്ണ സ്പോർട്സ് സിറ്റിയാക്കി മാറ്റുകയാണ് തന്റെ വലിയ സ്വപ്നമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികളുമായി അദ്ദേഹം ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ മണർകാട് പള്ളി മൈതാനത്ത് ഐപിഎൽ ഫാൻ പാർക്ക് സംഘടിപ്പിക്കാൻ സാധിച്ചത് ഇതിന്റെ ആദ്യ ചുവടുവയ്പായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ മത്സരം എത്തിക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.




