വസ്ത്രവ്യാപാരത്തിന്റെ മറവിൽ ലഹരി കച്ചവടം; എംഡിഎംഎയുമായി കുടുംബം അറസ്റ്റിൽ

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിയിരുന്ന കുടുംബം എക്സൈസിന്റെ പിടിയിലായി. ഇന്നലെ രാത്രി തിരുവനന്തപുരം ആറാലുംമൂട്ടിൽനിന്നാണ് എംഡിഎംഎയുമായി കുടുംബം പിടിയിലായത്. ഓണക്കാലത്തെ ലഹരിക്കടത്ത് തടയുന്നതിനായി നടത്തുന്ന ഓപ്പറേഷൻ തണ്ടർ പരിശോധനകൾക്കിടെയാണ് ഇവർ വലയിലായത്.
ഇഞ്ചയ്ക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ, അമ്മ ബീന (50), സുഹൃത്ത് അക്ഷയ്, കിരണിന്റെ പെൺസുഹൃത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. തിരുപ്പൂരിൽനിന്ന് വസ്ത്രമെടുത്ത് മടങ്ങിവരികയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കുടുംബത്തിനൊപ്പം കിരണിന്റെ ആദ്യ ഭാര്യയിലെ മകളുമുണ്ടായിരുന്നു.
മൂന്നുവസുള്ള കുട്ടിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.തുണിക്കച്ചവടത്തിന്റെ മറവിൽ സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിച്ചാണ് ഇവർ ലഹരിയിടപാടുകൾ നടത്തിയിരുന്നത്. ഇന്നലെ ബംഗളൂരുവിൽനിന്ന് 125 ഗ്രാം എംഡിഎംഎയും വാങ്ങി മടങ്ങിവരുമ്പോഴാണ് എക്സൈസ് പിടികൂടിയത്. കുടുംബം ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന് രഹസ്യം വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.




