ചെങ്കോട്ടയിൽ ചരിത്ര നിമിഷം; വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ ആലപിച്ചത്. പൂക്കൾ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്‌തിട്ടുമുണ്ടായിരുന്നു. തുടർന്ന് ആർമി ബാൻഡും ‘വന്ദേമാതരം’ ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്‌റ്ററുകളിൽ വന്ദേമാതരം എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തിയത്. ശേഷം 21 ആചാരവെടികൾ മുഴക്കി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. 2047ഓടെ വികസിത ഭാരതം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.




