കെ-ഡിസ്‌കിൽ നിർണായക മാറ്റം; കുടുംബശ്രീയുടെ പ്രവർത്തനം ഓഗസ്റ്റ് 31ന് അവസാനിക്കും

തിരുവനന്തപുരം: കേരള ഡെവലപ്‌മെന്റ് ആന്റ് സ്‌ട്രാറ്റജിക് ഇന്നോവേഷൻ കൗൺസിലിൽനിന്ന് (കെഡിസ്‌ക്) കുടുംബശ്രീയെ പുറത്താക്കി സർക്കാർ. കുടംബശ്രീയുമായുള്ള കെഡിസ്‌കിന്റെ സഹകരണം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ജില്ലാ തലത്തിലെ പ്രോഗ്രാം മനേജർമാരുടെ സേവനം ഇനി വേണ്ടെന്നാണ് സർക്കാർ തീരുമാനം. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതാനാണ് സർക്കാർ നീക്കം.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച നൂതനമായ പദ്ധതിയാണ് കെഡിസ്‌ക്. കേരളത്തിലെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. സാങ്കേതികവിദ്യ പരിജ്ഞാനം, തൊഴിൽ നൈപുണ്യം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു പദ്ധതിയായിരുന്നു ഇത്.
അതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി അംബാസഡർ സൗകര്യം ഒരുക്കിയിരുന്നു. അവരെ നിയന്ത്രിക്കുന്നതിനായാണ് ജില്ലാ തലത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ പ്രവർത്തിച്ചിരുന്നത്.ഓരോ വീടുകളിലെയും തൊഴിൽ രഹിതരുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ അടക്കമുള്ള ഫീൽഡ് സർവേകൾ നടത്തി അവർക്കാവശ്യമുള്ള സഹായങ്ങൾ നൽകുന്നതായിരുന്നു പദ്ധതി.
എന്നാൽ, ഈ സംവിധാനത്തിൽ ഇനിമുതൽ കുടുംബശ്രീ ആവശ്യമില്ലെന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്. ഓഗസ്റ്റ് 31ഓടുകൂടി ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കാനാണ് കുടുംബശ്രീക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.



